Tuesday, January 3, 2017

പതിനേഴിനോട്‌, ഞങ്ങൾ ഇന്ത്യയാകുന്നു ഞങ്ങൾ മാനവികതയാകുന്നു ;
കാലത്തിന്റെ മറ്റൊരു പേരാണ് മാറ്റം. ശരീരത്തിനു മാത്രമുള്ളതല്ല ബാലയൗവനവും ജരാനരകളും. സ്വഭാവത്തിനുമതുണ്ട്. ജീവിത്തിന്റെ സൂക്ഷ്മാണുവിൽവരെ അതിന്റെ അനുരണനങ്ങളുമുണ്ട്.
ഒരു മനുഷ്യാവാസ്ഥയിലെ ഋതുഭേദങ്ങളെല്ലാം ജീവിതാവാസ്ഥയിലുമുണ്ട്.
സമ്പന്നത, ധനത്തിന്റേതോ മനത്തിന്റേതോ ആകട്ടെ, അതിനു നട്ടുച്ച മാത്രമല്ല അസ്തമയസന്ധ്യയും നിറകൊണ്ട പാതിരയുമുണ്ട്.
നാം സഹിക്കുന്നതിനേക്കാൾ നമ്മെ മറ്റുള്ളവർ സഹിക്കുന്നുണ്ട്. നമ്മുടെ ചുടുനിശ്വാസത്തിന്റെ ഉഷ്ണക്കാറ്റേറ്റു വാടിത്തളർന്നു വീഴുന്നുമുണ്ട് പലരും. സഹനം സഹകരണത്തിന്റെ അഥവാ സാമൂഹികജീവിതത്തിന്റെ വിലാസമുദ്രയായതിനാൽ പരാതികളില്ല പരിഭവങ്ങളില്ല, അധികപേർക്കും. കാവലിന്റെയും കരുതലിന്റെയും കരുണാർദ്രമായ ഈ നീക്കുപോക്കുകളെ സംസ്കാരമെന്നു പറയാം, ബഹുസ്വരതയുടെ സഹനസംസ്‍കാരം. ഇന്ത്യ മാനവികതയുടെ മഹത്തായ ഒരതിശയമാകുന്നത് അങ്ങിനെയാണ് (A L ബാഷാമിനെ ഓർക്കുക). മനുഷ്യനന്മയുടെ മഹാവിസ്മയം !
സമാന്തരങ്ങളിലല്ല, സഹജീവിതത്തിൽ സഹനജീവിതത്തിൽ വിശ്വസിക്കുന്ന സഹോദരങ്ങൾക്ക് നവവത്സരാശംസകൾ...
കഥ 
ആമുഖം...
ഇവിടെ ഇപ്പോൾ മുകൾപരപ്പിനേക്കാൾ വാസയോഗ്യമാണ് പാതാളം. നരകവാസികൾ വല്ലാതെ മോഹിപ്പിക്കുന്നു. ഹതാശജീവിതത്തിന് ഒരതിമോഹം.. ധീരദേശാഭിമാനിയായി രക്തസാക്ഷിയായി ഒരന്ത്യം !
ഒരു കഥ പിറന്നു, കൊച്ചുകഥ.

വാഴ്ത്തപ്പെട്ടവൻ

സ്തംഭനം, ശൂന്യത മുന്നിൽ എടുത്തുചാടാൻ ഒരു കടൽപോലുമില്ലാതെ ജീവിതം ഒരറ്റത്തുചെന്നു മുട്ടിനിൽക്കുകയാണ്. പിന്നിൽ ആർത്തലച്ചുവരുന്ന വൻസംഘം. മുദ്രപേപ്പറുകൾ ചെക്കുകൾ സ്റ്റേറ്റ്മെന്റുകൾ വാറന്റുകൾ റിക്കവറിഉത്തരുവുകൾ.... വേറെയും ആയുധങ്ങളുണ്ട് അവരുടെ കയ്യിൽ, ലാത്തി തോക്ക് തുടങ്ങി നിസാരമായവ.
ഓടി ഓടി എത്തിയത് മറ്റൊരു വലിയ ആൾക്കൂട്ടത്തിന്റെ നടുവിലേക്കാണ്. ഒരച്ഛൻ മകനെ ദേവപ്രീതിക്കായി ബലിനല്കുന്നതിനെതിരെയുള്ള ദുർബല സമരം.
എണ്ണത്തിൽ കുറവെങ്കിലും സർവ്വായുധസജ്ജരായ ഒരു
ക്വട്ടെഷൻ സംഘത്തിന്റെ അകമ്പടിയോടെ അച്ഛൻ മകനെ അവന്റെ നിലവിളിയും ചെറുത്തുനിൽപ്പും വകവെക്കാതെ വലിച്ചിഴച്ചു കൊണ്ടുവരുന്നു. മകനെ സാന്ത്വനിപ്പിച്ചുകൊണ്ടും എന്നാൽ അച്ഛനെ പിന്തുണച്ചുകൊണ്ടും അമ്മയും കൂടെയുണ്ട്. നാടിൻറെ മുഴുവൻ അഭിവൃദ്ധിക്കായുള്ള ബലിയായതിനാൽ നാട്ടുകാർ ഉയർന്നുവന്ന രോഷത്തെ അമർത്തിയൊതുക്കി മിണ്ടാതെനിന്നു. പ്രതിഷേധക്കാരുടെ നേതാവ് റ്റിവി ക്യാമറകൾക്ക് മുമ്പിൽ ഘോരഘോരം ആക്രോശിച്ചുകൊണ്ടിരിക്കുന്നതിനാൽ ബലി ഉടനെ നടക്കുവാൻപോകുന്ന വിവരം അറിഞ്ഞിട്ടേയില്ല.
പ്രധിഷേധക്കാർക്കിടയിലെ ചുണകുട്ടികളാണെന്നു കരുതി ബലിയുടെ നടത്തിപ്പ് ഏറ്റെടുത്ത ഇവൻറ്മാനേജ്‌മന്റ് കമ്പനിയുടെ സെക്യൂരിറ്റി ടീം എൻറെ പിന്നാലെ വന്ന സംഘത്തെ തടഞ്ഞു.
ദൈവമേ നീ എത്ര കാരുണ്യവാൻ ! എൻറെ ആത്മഗതം എല്ലാ സാക്ഷകളും പൊട്ടിച്ചു പുറത്തുചാടി. ഇഞ്ചിച്ചായി മരിച്ചുകൊണ്ടിരിക്കുന്നത്തിന്റെ നിത്യവേദനയിൽനിന്ന് രക്ഷനേടാൻ ഇതാ ഒരു സുവർണ്ണാവസരം !
ഒരു നാടിൻറെ മുഴുവൻ നായകനായി ഞാൻ നാളെ വാഴ്ത്തപ്പെടും. എൻറെ പേരിൽ രാജ്യമൊട്ടുക്കും അനാഥാലയങ്ങളും ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയർന്നുവരും. ആ ശൃംഖലയെ നിയന്ത്രിക്കുന്ന ട്രസ്റ്റിൽ എൻറെ ഭാര്യയെയും മകനെയും ഉന്നതസ്ഥാനത്തു അവരോധിക്കേണ്ടിവരും..
ഒരു  നിമിഷാബ്‌ധത്തിൽ പത്തു പാട്ടുസീനെങ്കിലും ഞാൻ സ്വപ്നം കണ്ടു. ഒമ്പതു പാട്ടുസീനുകൾ ഒമ്പതു യൂറോപ്യൻനഗരങ്ങളിൽ, പത്താമത്തേതിൻറെ ലൊക്കേഷൻ സാക്ഷാൽ സ്വർഗലോകം. അവസാനത്തെ പാട്ടുസീനിൽ വെളുത്ത മഞ്ഞുകണങ്ങളിലൂടെ ഞാൻ പാറി പാറി... വെള്ളിമേഘങ്ങൾക്കിടയിലൂടെ ഒഴുകിനീന്തുന്ന സ്വർഗ്ഗസുന്ദരിയായ എൻറെ ഭാര്യയെ ചുറ്റിലും നിരന്നിരിക്കുന്ന ദേവന്മാരുടെ സന്നിധിയിൽവെച്ച് ആലിംഗനം ചെയ്യുന്ന ഒരു രംഗമുണ്ട്. ആ........
ആ ആവേശത്തിൽ ഒരൊറ്റചാട്ടത്തിന് അച്ഛനെയും മകനെയും പിന്നിലാക്കി ഞാൻ ബലിക്കല്ലിനടുത്തെത്തി. കൃത്യസമയത്തു ഉയർന്നുപൊങ്ങിയ ഖഡ്‌ഗം എൻറെ കഴുത്തിലേക്കു ഒരു
പൂമാല പോലെ.... ശുഭം.
സുബു പാറമ്മൽ.
LikeShow More Reactions
Comment

Friday, June 27, 2014

സ്വർഗ്ഗം വിളിക്കുന്നു ; നക്ഷത്രകുഞ്ഞുങ്ങളെ


സ്വർഗ്ഗം വിളിക്കുന്നു ; നക്ഷത്രകുഞ്ഞുങ്ങളെ.

മനുഷ്യൻ ആദിയിൽ സ്വർഗ്ഗത്തിൽ ദൈവത്തിൻറെ കരവലയത്തിൽ മാലാഖമാരുടെ പരിലാളനയിൽ നക്ഷത്രകുഞ്ഞായി പിറന്നു.
ആകാശങ്ങളിലെ ആരാമങ്ങളിൽ ഉല്ലസിച്ചു നടന്നവനിൽ കാമകോപങ്ങളുടെ മോഹതാപങ്ങളുണർന്നു.

'മാനുഷം' ഉള്ളിൽ തിളച്ചുതൂവി, ഉടൽ ഫണം നിവർത്തി, കരചരണങ്ങൾ വിഷം തീണ്ടി.    അതിർത്തികരയിലെ  അമരവള്ളിയിലേക്കു  അവൻ കൈ നീട്ടീ. 

ഭൂമിയിൽ അങ്ങിനെ മനുഷ്യവാസം തുടങ്ങി. രോഗപീഡകളും കഷ്ടനഷ്ടങ്ങളും
ജരാനരയും. ആധിക്കും ആശക്കുമിടയിൽ മുങ്ങിയും പൊങ്ങിയും  ഒരു ജന്മം.
അശാന്തിയുടെ അനന്തവീഥികളിൽ  ജന്മജന്മാന്തരങ്ങളുടെ കണ്ണീരും കിനാക്കളും.  

കരുണമാണ് ദൈവത്തിൻറെ ഭാവം.  കൃപയാണ് അവൻറെ രൂപം. ദയയാണ് ഭാഷ.

പുതിയ അരുളപ്പാടുണ്ടാകുന്നു ; സ്വർഗത്തിൽ പുനർജന്മത്തിനവസരം. കവാടങ്ങളിതാ തുറന്നിട്ടിരിക്കുന്നു. സാത്താൻ ബന്ധനസ്ഥനാണ്. പാപലോപങ്ങളുടെയും കാമലീലകളുടെയും ഞരമ്പുകൾ സീൽവെക്കപെട്ടിരിക്കുന്നു. 

ഉപവസിക്കുക, സമർപ്പിക്കുക, വിശുദ്ധമായ പകലുകൾ. അന്നമില്ലാതെ  ഭോഗമില്ലാതെ. മാനുഷമായതിൽ നിന്നെല്ലാം മുക്തി കൈവരിക്കുക. വാക്കും നോക്കും നിർമ്മലമാക്കുക.

നന്മകൾ ശതമായി സഹസ്രമായി  ശതസഹസ്രകോടിയായി ഗുണനം ചെയ്യപ്പെടുന്ന മുപ്പതു ദിനരാത്രങ്ങൾ. പുണ്യങ്ങളുടെ പൂങ്കാവനത്തിൽ കണ്ണുനിറയെ പൂത്തുലഞ്ഞു നിൽക്കുന്ന പുഷ്പങ്ങളിലെല്ലാം ആയിരമായിരം  ദളങ്ങൾ.

സ്വർഗ്ഗം തിരിച്ചുവിളിക്കുന്നു. അതിൻറെ സന്തതികളെ അവകാശികളെ.
റമദാൻറെ ദിനാന്തങ്ങളിൽ അന്ത്യയാമങ്ങളിൽ തൻറെ നാഥൻറെ പ്രീതി അവനെ പുഷ്പവൃഷ്ടിയായി  പരിരംഭണം  ചെയ്യുമ്പോൾ ...... വാനം കാത്തിരിക്കുന്നു നക്ഷത്രകുഞ്ഞുങ്ങളെ. ഒരിക്കൽക്കൂടി, ഒരിക്കലും അവസാനിക്കാത്ത സ്വർഗ്ഗഭോഗങ്ങളുമായി.

Thursday, May 29, 2014

പ്രയാസവാസം

പ്രയാസവാസം :
പ്രവാസം ഒരു അവസ്ഥയാണ്‌. സ്വന്തം നാട്ടിൽ സ്വന്തം വീട്ടിൽ സ്ഥിരതാമസമാക്കിയാലും അവസാനിച്ചുപോകാത്ത അവസ്ഥ. പ്രവാസത്തിൻറെ തടവറയിൽ അകപെട്ടുപോയവർക്ക് ഇടക്കിടെയുള്ള പരോൾ  നാട്ടുകാരും വീട്ടുകാരും സദയം  അനുവദിച്ചുകൊടുത്തിട്ടുണ്ട്‌, എന്നാൽ  നിത്യ മോചനം അവർ ആഗ്രഹിക്കുന്നില്ല,
മരണാനന്തര ആനുകൂല്ല്യങ്ങളോട് കൂടിയ     ജീവപര്യ ന്തം തടവാണ് നാട്ടുകാരും വീട്ടുകാരും പ്രവാസികൾക്കു സാദരം വിധിച്ചിട്ടുള്ളത്. 

Sunday, May 25, 2014

അന്ധതയുടെ ആഘോഷം


പിന്നിൽ മറഞ്ഞു നിൽക്കുന്നതാരാണ്, ഞാൻ തന്നെ. എനിക്ക്  കാണാനാവാത്ത ഞാൻ. കണ്ണുണ്ട് വെളിച്ചമുണ്ട് ! എന്നിട്ടും എനിക്ക് എന്നെ കാണാനാവുന്നില്ല !

 അറിയാത്ത കാണാത്ത പിൻപാതിയുടെ അപൂർണ്ണതയാണ്‌ ഞാൻ.

പാതിസത്യത്തിൻറെ അപൂർണതയെ നാം മനുഷ്യൻ   എന്നു വിളിക്കുന്നു. എല്ലാം തികഞ്ഞ എല്ലാം കീഴടക്കിയ  മനുഷ്യൻ.
ഈ ഭൂഗോളത്തെ കൈവെള്ളയിലിട്ടു അമ്മാനമാടുന്ന അവനു തന്നെ താനാക്കി മാറ്റുന്ന സ്വന്തം മുഖം  - അവൻറെ സ്വതത്തിന്റെ സൂര്യമുദ്ര - നേർക്കുനേരേ കാണാനാവില്ല.

ഈയൊരു  അന്ധതയുമായാണ് മഹാശാസ്ത്രകാരന്മാരും കലാകാരന്മാരും
രാഷ്ട്രനായകൻമാരും അടങ്ങുന്ന നരവംശത്തിലെ ഓരോ പ്രജയും ജനിച്ചു വീഴുന്നത്തും മരണം വരെ ജീവിക്കുന്നതും.

       




























Tuesday, January 8, 2008

വാക്കുകള്‍ വാഴ്ത്തപ്പെടുന്നു

വാക്കുകള്‍ നക്ഷത്രങ്ങളാണ്.കൂരിരുട്ടില്‍ ദിശ കാണിക്കുന്ന വഴികാട്ടികള്‍.

വെളിച്ചത്തെ സമീപിക്കുന്ന ഭക്തിയോടെ വാക്കുകളെ,അക്ഷരങ്ങളെ സ്പര്‍ശിക്കുക.
അപ്പോള്‍ ഭാഷയുടെ ഹൃദയം തുടിക്കുകയും അതിന്റെ ചൈതന്യം വായനക്കാരനിലേക്ക്
സംക്രമിക്കുകയും ചെയ്യും.

പ്രകാശമറ്റ ആശയത്തെയും ശബ്ദത്തെയും ധ്വനിപ്പിക്കുന്ന വാക്കുകള്‍ പിന്‍നിലാവ് പോലെ
അസ്തമിച്ചു പോകുമ്പോള്‍ വാക്കുകള്‍ ധൂമകേതുക്കളാണ്.

ആര്‍ക്കും ഒന്നും നല്‍കാനാവാതെ അവ ചരമമടയുന്നു.